ചൈനക്കാരെ കടത്തി വെട്ടി അംബാനിയും അദാനിയും; ഇന്ത്യൻ ശതകോടീശ്വരന്മാരുടെ ആസ്തിയിൽ വൻ കുതിപ്പ് .
സമ്പത്തിന്റെ കാര്യത്തിൽ ചൈനക്കാരെ കടത്തിവെട്ടി ഇന്ത്യൻ ശതകോടീശ്വരൻമാർ. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും എംഡിയുമായ മുകേഷ് അംബാനി, അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി എന്നിവർ ആഗോള ശതകോടീശ്വരൻമാരുടെ പട്ടികയിൽ മുന്നിലെത്തി. ബ്ലൂംബെർഗ് ശതകോടീശ്വര പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്ത് അംബാനിയും പതിനാലാം സ്ഥാനത്ത് അദാനിയും ഇടംപിടിച്ചു.
അംബാനിക്ക് മുകളിൽ ഒരൊറ്റ ചൈനീസ് ശതകോടീശ്വരൻ പോലും ഇടംനേടിയില്ല എന്നത് ശ്രദ്ധേയമാണ്. ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനിയായ ആലിബാബ സ്ഥാപകനും ചൈനീസ് ശതകോടീശ്വരനുമായ ജാക്ക് മായെ ഉൾപ്പടെ കടത്തിവെട്ടിയാണ് മുകേഷ് അംബാനിയും ഗൗതം അദാനിയും ഈ നേട്ടം സ്വന്തമാക്കിയത്. ബ്ലൂംബെർഗിന്റെ ഡാറ്റ അനുസരിച്ച് അംബാനിയുടെയും അദാനിയുടെയും ആസ്തിയിൽ വൻ കുതിപ്പാണുണ്ടായത്.
അംബാനിയുടെ ആസ്തിയിൽ 84 ബില്യൺ ഡോളറും അദാനിയുടെ സമ്പത്തിൽ 78 ബില്യൺ ഡോളറുമാണ് വർധിച്ചത്. നിലവിൽ അംബാനിയും അദാനിയും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നരാണ്. വിപ്രോയുടെ അസിം പ്രേംജിയും എച്ച്സിഎൽ സ്ഥാപകനും ചെയർമാനുമായ ശിവ് നാടറും പട്ടികയിലുണ്ട്. യഥാക്രമം 43 ഉം 70 ഉം സ്ഥാനങ്ങളിലാണ് ഇരുവരുമുള്ളത്.
ബ്ലൂംബെർഗിന്റെ പട്ടികയിൽ 190 ബില്യൺ ഡോളർ ആസ്തിയുള്ള ആമസോൺ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസാണ് ഒന്നാമതുള്ളത്. ഫ്രഞ്ച് ഫാഷൻ വ്യവസായിയും പ്രമുഖ ഫാഷൻ ബ്രാൻഡായ ലൂയി വിറ്റൺ മൊയറ്റ് ഹെന്നിസി (എൽവിഎംഎച്ച്) ചെയർമാനുമായ ബെർണാഡ് അർനോൾട്ട് ആണ് പട്ടികയിൽ രണ്ടാമത്.