News

Share

കോക്പിറ്റ് വിടുന്നു സിയാലിന്റെ പൈലറ്റ്.

കോക്പിറ്റ് വിടുന്നു സിയാലിന്റെ പൈലറ്റ്.

വ്യോമയാന ചരിത്രത്തിൽ കേരള മോഡൽ വിപ്ലവം സൃഷ്ടിച്ച ‘എയർപോർട്ട് മാൻ’ വി.ജെ.കുര്യൻ സിയാൽ (കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി) മാനേജിങ് ഡയറക്ടർ പദവിയിൽ നിന്നു പടിയിറങ്ങുന്നു; 20 വർഷത്തെ സേവനത്തിനു ശേഷം. വിമാനത്താവളത്തിനു ചിറകുകൾ മുളപ്പിച്ചതു കെ.കരുണാകരനായിരുന്നുവെങ്കിൽ ഉന്നതിയിലേക്കു പറപ്പിച്ചതു വി.ജെ.കുര്യന്റെ അസാധാരണമായ ദീർഘവീക്ഷണവും കഠിനാധ്വാനവുമായിരുന്നു. 20,000 രൂപ മൂലധനത്തിൽ നിന്നാരംഭിച്ച വിമാനത്താവള കമ്പനിയുടെ ആസ്തി ഇപ്പോൾ 2455 കോടി രൂപ. ലാഭം 200 കോടി കടന്നു. പ്രതിവർഷം ഒരു കോടി യാത്രക്കാർ.

2016– 21 ൽ മാത്രം നടത്തിയതു 2016 കോടി രൂപയുടെ വികസനം. പുതിയ രാജ്യാന്തര ടെർമിനൽ, ആഭ്യന്തര ടെർമിനൽ നവീകരണം, റൺവേ റീസർഫേസിങ്, വെള്ളപ്പൊക്ക നിവാരണപദ്ധതി എന്നിവ അവയിൽ പ്രധാനം. 1993ൽ സൊസൈറ്റിയായി ആരംഭിച്ചതു മുതൽ വിമാനത്താവള കമ്പനിയുടെ 28 വർഷത്തെ ചരിത്രത്തിൽ 3 ഘട്ടങ്ങളിലായി 20 വർഷവും കുര്യനായിരുന്നു സാരഥി. 1983 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ കുര്യൻ അഡീഷനൽ ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് 2016ൽ വിരമിച്ചെങ്കിലും 5 വർഷം കൂടി സിയാൽ മാനേജിങ് ഡയറക്ടർ സ്ഥാനത്തു തുടരാൻ സർക്കാർ നിർദേശിക്കുകയായിരുന്നു.

ഏറ്റവും സന്തോഷം തോന്നിയത്?

ഒരുപാടു കാര്യങ്ങളുണ്ട്. പക്ഷേ, ഏറ്റവം സന്തോഷം തോന്നിയത് 1999ൽ ആദ്യ വിമാനം ഇറങ്ങിയപ്പോഴാണ്. മതിലുകളിലും കെട്ടിടങ്ങളുടെ മുകളിലുമൊക്കെ ആയിരക്കണക്കിനാളുകളാണു തിങ്ങിക്കൂടിയത്; വിമാനമിറങ്ങുന്നതു കാണാൻ.

മറ്റൊന്ന്, ആദ്യ സോളർ പവേഡ് എയർപോർട്ട് എന്ന നിലയിൽ ഐക്യരാഷ്ട്ര സംഘടനയുടെ ‘ചാംപ്യൻസ് ഓഫ് ദി എർത്’ പുരസ്കാരം ലഭിച്ചപ്പോഴാണ്; 2018 ൽ. വ്യോമയാന മേഖലയിൽ ലോകത്ത് ഒരിടത്തും അതുവരെ പരീക്ഷിക്കാതിരുന്ന പിപിപി (പൊതു – സ്വകാര്യ പങ്കാളിത്ത പദ്ധതി) മാതൃക പ്രായോഗികമായി വിജയിപ്പിച്ചു കാണിച്ചു കൊടുക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. വിമാനത്താവളം നിർമിച്ചുവെന്നതു മാത്രമല്ല, അതു ലാഭകരമായി പ്രവർത്തിപ്പിക്കാനും സാധിച്ചു. ഓഹരി ഉടമകൾക്ക് 252% ലാഭവിഹിതം കൊടുക്കാൻ കഴിഞ്ഞതു വലിയ നേട്ടമാണ്.

 ഏറ്റവും സമ്മർദം അനുഭവപ്പെട്ടത്?

തുടക്കകാലത്തു പണമില്ലാതെ വല്ലാതെ കഷ്ടപ്പെട്ടു. പിച്ച തെണ്ടി വിമാനത്താവളം പണിയുന്ന മണ്ടൻ ആശയം എന്നൊക്കെ പലരും കളിയാക്കി. വെറും 20,000 രൂപയായിരുന്നു ആദ്യ മൂലധനം. എന്നിട്ടും, ആദ്യം 300 കോടിയുടെ പദ്ധതി നടപ്പാക്കാനായി. പിന്നീടു ഞാൻ മാറി. കമ്പനി നഷ്ടത്തിലായതോടെ 2003ൽ എന്നെ തിരിച്ചു കൊണ്ടുവന്നു. 2006ൽ വീണ്ടും ഞാൻ മാറി. 2011ൽ തിരിച്ചു വന്നു. തുടർച്ചയായി 10 വർഷം. 2018ലെ മഹാപ്രളയം ഞങ്ങളെ മുക്കിക്കളഞ്ഞു. പക്ഷേ, 15 ദിവസം കൊണ്ടു ഞങ്ങൾ തിരിച്ചുവന്നു.

 പൂർണമായും തൃപ്തനാണോ?

തീർച്ചയായും. കഴിഞ്ഞ 5 വർഷം മാത്രം ഓഹരി ഉടമകൾക്കു നൽകിയതു 129% ലാഭവിഹിതമാണ്. മുഖ്യമന്ത്രി വലിയ പിന്തുണ നൽകി. വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുത്തപ്പോൾ എല്ലാ ഉടമകളെയും ഏതെങ്കിലും വിധത്തിൽ പുനരധിവസിപ്പിച്ചു. എല്ലാവർക്കും വീടു വയ്ക്കാൻ 6 സെന്റ് സ്ഥലം നൽകി. അടിസ്ഥാന സൗകര്യം നൽകി. കഴിയുന്നത്രയാളുകൾക്കു വിമാനത്താവളത്തിൽ ജോലി കൊടുത്തു. മറ്റു പലർക്കും പ്രീപെയ്ഡ് ടാക്സി പോലെയുള്ള ഉപജീവന മാർഗങ്ങൾ ലഭ്യമാക്കി. ലോകത്തു സാധ്യമായ ഏറ്റവും മികച്ച പുനരധിവാസ പദ്ധതിയെന്നാണ് 1999ൽ ലോക ബാങ്ക് അഭിനന്ദിച്ചത്. 

താരതമ്യേന ജൂനിയർ ഓഫിസറായിരുന്ന കാലത്താണ് എന്നെ സിയാലിന്റെ ചുമതല ഏൽപിച്ചത്. റിസ്ക് എടുക്കുക. കഠിനാധ്വാനം ചെയ്യുക. ദൈവാനുഗ്രഹം കൂടിയുണ്ടെങ്കിൽ എന്തും സാധ്യമാകും. ആഗ്രഹിച്ച കാര്യങ്ങളൊക്കെ ചെയ്യാനായി.

ഇനിയെന്ത്?

39 വർഷമായി ജോലി ചെയ്യുകയാണ്! ഇനി, പ്രഫഷനൽ ജോലി ചെയ്യാനില്ല. പക്ഷേ, സർക്കാർ ഉൾപ്പെടെ ആരു സഹായം ആവശ്യപ്പെട്ടാലും തീർച്ചയായും സഹകരിക്കും. എനിക്കു കുറച്ചു കൃഷിയുണ്ട്. കുമരകത്തും ആർ ബ്ലോക്കിലും മറ്റും സ്ഥലങ്ങളുണ്ട്. കൃഷിയിൽ സജീവമാകും.

കലക്ടർക്കു ചുമതല

സിയാലിനു പുതിയ മാനേജിങ് ഡയറക്ടറെ നിയമിക്കുന്നതു വരെ എറണാകുളം കലക്ടർ എസ്.സുഹാസിനായിരിക്കും ചുമതല.

Latest News

Loading..