കോവിഡ് മൂലം യു കെയിൽ ചികിത്സയ്ക്കായുള്ള കാത്തിരിപ്പ് വര്‍ധിച്ചു. അമ്പത് ലക്ഷത്തോളം പേർ കാത്തിരിപ്പ് പട്ടികയിൽ.
ഇംഗ്ലണ്ടിലെ പലയിടങ്ങളിലും എന്‍എച്ച്എസ് ആശുപത്രികളിലെ ചികിത്സക്ക് കാത്തിരിക്കുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു എന്ന പുതിയ പഠനം പുറത്ത് വന്നു. ഇത് പ്രകാരം ചില മേഖലകളിൽ 25 ഇരട്ടി വരെ വ്യത്യാസമുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.
എന്‍എച്ച്എസ് ഇംഗ്ലണ്ട് ഡാറ്റയെ കണ്‍സള്‍ട്ടന്‍സി ലെയ്ന്‍, ക്ലാര്‍ക്ക് ആന്‍ഡ് പീകോക്ക് വിശകലനം നടത്തിയാണ് ഇത് സംബന്ധിച്ച പുതിയ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇത് പ്രകാരം എസെക്സിലെ കാസില്‍ പോയിന്റ് ആന്‍ഡ് റോച്ച്ഫോര്‍ഡിലെ രോഗികളാണ് എന്‍എച്ച്എസ് ചികിത്സ ലഭിക്കുന്നതിനായി ഏറ്റവും കൂടുതല്‍ കാത്തിരിക്കേണ്ടി വരുന്നത്. ഇവിടുത്തുകാര്‍ക്ക് 52 ആഴ്ചയിലധികമാണ് ഇത്തരത്തില്‍ കാത്തിരിക്കേണ്ടി വരുന്നത്.
ഏറ്റവും കൂടുതല്‍ കാത്തിരിക്കേണ്ടി വരുന്നത് എല്ല് സംബന്ധമായ ചികിത്സക്ക് അഥവാ ഓര്‍ത്തോപീഡിക്സ് ട്രീറ്റ്മെന്റിനാണ്. ഇടുപ്പ് , കാല്‍മുട്ട് മാറ്റി വയ്ക്കല്‍ പോലുളള ചികിത്സകള്‍ ഇതിന്റെ പരിധിയില്‍ വരുന്നു. ഈ വിധത്തില്‍ എന്‍എച്ച്എസിലെ വിവിധ ചികിത്സകള്‍ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം കോവിഡ് രൂക്ഷമായിരുന്ന കാലത്ത് അധികരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ചിലയിടങ്ങളിലുളളവര്‍ ചികിത്സക്കായി ഒരു വര്‍ഷത്തിലധികം കാത്തിരിക്കേണ്ട അവസ്ഥയുണ്ടായി.
ഈ വര്‍ഷം മാര്‍ച്ച് അവസാനത്തില്‍ ഏതാണ്ട് അമ്പത് ലക്ഷത്തോളം പേരാണ് എന്‍എച്ച്എസ് കാത്തിരിപ്പ് പട്ടികയിലുള്ളത്. ഇവരില്‍ നാല് ലക്ഷത്തോളം പേര്‍ ഒരു വര്‍ഷത്തിലധികമായി കാത്തിരിക്കുകയാണെന്നും വെളിപ്പെട്ടിട്ടുണ്ട്.
എന്നാല്‍ മഹാമാരിക്ക് മുമ്പ് ഇത്തരത്തില്‍ ഒരു വര്‍ഷത്തിലധികമായി ചികിത്സക്ക് കാത്തിരിക്കുന്നവര്‍ വെറും 1600 പേര്‍ മാത്രമായിരുന്നുവെന്നറിയുമ്പോഴാണ് കോവിഡ് ഇക്കാര്യത്തിലുണ്ടാക്കിയിരിക്കുന്ന ആഘാതം മനസിലാക്കാന്‍ സാധിക്കുന്നത്.