യു കെ യിലെ ആരോഗ്യ പ്രവർത്തകർ സമ്മർദ്ദത്തിലെന്ന് പാർലമെന്ററികാര്യ സമിതി റിപ്പോർട്ട്.
യു കെയിൽ കോവിഡും സ്റ്റാഫുകളുടെ കുറവും മൂലം നഴ്സുമാരടക്കമുള്ള എൻ.എച്ച്.എസ് ജീവനക്കാർ അതിസമ്മർദ്ദത്തിലെന്ന് റിപ്പോർട്ട്. കോവിഡിന് മുമ്പ് തന്നെ ആവശ്യത്തിന് ജീവനക്കാരെ ലഭിക്കാതെ പ്രതിസന്ധിയിലായ കെയർ ഹോമുകളുടെ സ്ഥിതി കൂടുതൽ രൂക്ഷമായി. മലയാളികൾ ഉൾപ്പെടെ ഇതരരാജ്യക്കാർക്ക് കൂടുതൽ അവസരം ലഭിക്കുന്ന നിലയിൽ റീക്രൂട്ട്മെന്റ് ശക്തമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.
എൻ എച്ച് എസിൽ മാത്രം ഒരു ലക്ഷത്തിലേറെ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റിക്രൂട്ട്മെന്റ് ഉയർന്ന നിലയിൽ നടക്കുമ്പോഴാണ് കോവിഡ് പ്രതിസന്ധി രൂക്ഷമായി നിയമനങ്ങൾ നിലച്ചത്. കഴിഞ്ഞ ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ റിക്രൂട്ട്മെന്റ് നല്ല രീതിയിൽ പുരോഗമിച്ചെങ്കിലും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കോവിഡ് സ്ഥിതി രൂക്ഷമായത് വീണ്ടും പ്രതിസന്ധി ഉണ്ടാക്കി.
കോവിഡിന്റെ വരവോടെ യുകെയിലെ എൻ.എച്ച്.എസ് ആശുപത്രികൾ പലതും യുദ്ധക്കളങ്ങളെപ്പോലെ ആയി മാറിയെന്നാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയ എം പി മാരുടെ സമിതി കണ്ടെത്തിയത്. ആരോഗ്യപ്രവർത്തകരുടെ സമ്മർദ്ദവും ദുരിതവും നാലിരട്ടിയായി എന്നും ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ പാർമെന്ററികാര്യ സമിതി റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ജൂലൈയിലാണ് കമ്മിറ്റി ഇതേക്കുറിച്ചുള്ള പഠനം ആരംഭിച്ചത്. അടുത്ത അഞ്ച്, പത്ത്, പതിനഞ്ച് വർഷങ്ങളിൽ എൻ എച്ച് എസിൽ എത്ര ഒഴിവുകൾ ഉണ്ടാകുമെന്ന് മുൻകൂട്ടി പ്രസിദ്ധീകരിച്ച് അതനുസരിച്ച് നിയമനങ്ങൾ വേഗത്തിലാക്കണമെന്നാണ് ഒരു ശുപാർശ.
കെയർ ഹോമുകളിലെ സ്ഥിതി മെച്ചപ്പെടുത്താൻ ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
.