ഭാര്യയെക്കൊണ്ട് ഇൻഷുറൻസ് എടുപ്പിച്ച ശേഷം വെടിവെച്ചു കൊന്നു; ഭർത്താവ് അറസ്റ്റിൽ
ഭോപ്പാല്‍: മധ്യപ്രദേശിലെ രാജ്‍ഗര്‍ഹ് ജില്ലയിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭർത്താവ് ഭാര്യയെ വെടിവെച്ചു കൊന്നു. ഭദ്രി പ്രസാദ് മീണ എന്നയാളാണ് കടം വീട്ടാൻ ഭാര്യ പൂജയെ കൊണ്ട് ഇൻഷുറൻസ് എടുപ്പിച്ച ശേഷം വെടിവെച്ചു കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഭദ്രി പ്രസാദ് തന്റെ കടങ്ങൾ തീര്‍ക്കുന്നതിനുള്ള മാര്‍ഗ്ഗം കണ്ടെത്തുന്നതിനായി ഇന്‍റര്‍നെറ്റില്‍ നിരവധി വീഡിയോകള്‍ കണ്ടിരുന്നു. ഇതില്‍ ചില വീഡിയോകള്‍ കണ്ടപ്പോഴാണ് ഭാര്യയുടെ പേരില്‍ ഇന്‍ഷുറന്‍സ് എടുക്കാനുള്ള തീരുമാനമെടുത്തത്. തുടര്‍ന്ന് ഭാര്യയെക്കൊണ്ട് ഇൻഷുറൻസ് എടുപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു.
ജൂലൈ 26നായിരുന്നു കൊലപാതകം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയതോടെ കേസ് വഴിതിരിച്ചു വിടാന്‍ ഭദ്രി പ്രസാദ് ശ്രമങ്ങൾ നടത്തി. ഭാര്യയെ കൊന്നത് നാല് പേരാണെന്ന് കാണിച്ച് ഇയാള്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍, വിശദമായ അന്വേഷണം നടത്തിയ പൊലീസ് സംഘം കുറ്റകൃത്യം നടക്കുന്ന സമയത്ത് പരാതിയില്‍ പറഞ്ഞിട്ടുള്ള നാല് പേരും സ്ഥലത്തില്ലെന്ന് കണ്ടെത്തി. ഇതോടെ ഭദ്രി പ്രസാദിന്‍റെ നീക്കങ്ങളില്‍ സംശയം തോന്നിയ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാളുടെ കൂട്ടാളിയും അറസ്റ്റിലായിട്ടുണ്ട്. കുറ്റകൃത്യത്തില്‍ പങ്കുള്ള മറ്റ് രണ്ട് പേര്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Loading..