News

Share

ലോകത്തിന് പുതിയ ഭീഷണി: കൊറോണ സാർസ് വൈറസിന്റെ ലാംഡ വകഭേദം മാരകമാകുമെന്ന് മുന്നറിയിപ്പ്.

ലോകത്തിന് പുതിയ ഭീഷണി: കൊറോണ സാർസ് വൈറസിന്റെ ലാംഡ വകഭേദം മാരകമാകുമെന്ന് മുന്നറിയിപ്പ്.

സാർസ്-കോവി-2 കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം കാരണമുള്ള രോഗബാധകൾ ലോകത്താകെ വർധിക്കുമ്പോഴാണ് മറ്റൊരു വകഭേദമായ ലാംഡ വകഭേദത്തെ ശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്ധരും ഉയർന്നുവരുന്ന ഒരു പുതിയ ഭീഷണിയായി അവതരിപ്പിക്കുന്നത്.

ജൂൺ 14 നാണ് ലോകാരോഗ്യ സംഘടന ലാം‌ഡ വകഭേദത്തെ സ്ഥിരീകരിച്ചത്. സി.37 എന്നതാണ് ഈ വകഭേദത്തിന്റെ ശാസ്ത്രീയ നാമം.

കോവിഡിന്റെ ഏഴാമത്തേതും ഏറ്റവും പുതിയതുമായ വകഭേദമായ ലാംഡ വകഭേദം “വേരിയന്റ് ഓഫ് ഇന്ററസ്റ്റ്” എന്ന വിഭാഗത്തിൽ പെടുന്ന വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

ഡെൽറ്റ വകഭേദത്തെപ്പോലെ, 25 ലധികം രാജ്യങ്ങളിൽ ഇപ്പോൾ കണ്ടെത്തിയ ലാംഡ വകഭേദത്തിനും ആദ്യകാല വൈറസിനേക്കാൾ കൂടുതൽ പകരാൻ സാധ്യതയുണ്ടെന്ന് ആശങ്കപ്പെടുന്നു. എന്നിരുന്നാലും ഇത് സ്ഥിരീകരിക്കുന്ന മതിയായ പഠനങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

പെറുവിലും തെക്കേ അമേരിക്കയിലെ മറ്റ് രാജ്യങ്ങളിലും പ്രബലമായ വകഭേദമാണ് ലാംഡ. ലാം‌ഡ വകഭേദം ഇതുവരെ ഇന്ത്യയിൽ കണ്ടെത്തിയിട്ടില്ല. എന്നാൽ അടുത്തിടെ യുകെയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ഇവ കണ്ടെത്തിയിട്ടുമുണ്ട്.

ലാം‌ഡ വകഭേദം ഒരു പുതുതായി വന്ന കോവിഡ് വകഭേദമല്ല. ഇത് കഴിഞ്ഞ വർഷം തന്നെ, ഏകദേശം 2020 ഓഗസ്റ്റ് മുതൽ തന്നെ വ്യാപിച്ചിരുന്ന വകഭേദമാണ്.

പെറുവിലാണ് ഇത് ഉത്ഭവിച്ചതായി കരുതുന്നത്. പെറുവിലെ 80ശതമാനം കോവിഡ് അണുബാധകൾക്കും കാരണമാകുന്നത് ഈ വകഭേദമാണ്.

അയൽരാജ്യമായ ചിലിയിലും ഇത് പ്രബലമായ വകഭേദമാണ്. എന്നാൽ അടുത്ത കാലം വരെ, ഇക്വഡോർ, അർജന്റീന എന്നിവയുൾപ്പെടെയുള്ള തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ ഇത് കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു.

മാർച്ച് അവസാനം മുതൽ 25ലധികം രാജ്യങ്ങളിൽ ഈ വകഭേദം കണ്ടെത്തി, എന്നിരുന്നാലും ഈ രാജ്യങ്ങളിൽ ഈ വകഭേദത്തിന്റെ എണ്ണം ഇപ്പോഴും വളരെ ചെറുതാണ്.

ഉദാഹരണത്തിന്, ആറ് അന്തർ‌ദ്ദേശീയ യാത്രക്കാരിൽ‌ ഈ വകഭേദം കണ്ടെത്തിയതായാണ് യുകെ പറയുന്നത്. അടുത്തിടെ ഇത് ഓസ്‌ട്രേലിയയിലും കണ്ടെത്തിയിട്ടുണ്ട്.

നിരവധി സുപ്രധാന ജനിതകമാറ്റങ്ങൾ ലാംഡയിൽ നടന്നതായി ലോകാരോഗ്യ സംഘടന പറയുന്നു. ലാം‌ഡ വകഭേദത്തിന് സ്പൈക്ക് പ്രോട്ടീനിൽ കുറഞ്ഞത് ഏഴ് മ്യൂട്ടേഷനുകൾ ഉണ്ടെന്നും (ഡെൽറ്റ വകഭേദത്തിന് മൂന്നെണ്ണമാണുള്ളത്), അവയ്ക്ക് പലതരം പ്രത്യാഘാതങ്ങളുണ്ടാകാമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

വ്യാപനം വർദ്ധിപ്പിക്കാനുള്ള സാധ്യതയോ ആന്റിബോഡികളെയും വാക്സിനേഷനുകളെയും മറികടക്കാനുള്ള ശേഷിയോ അടക്കമുള്ള പ്രത്യാഘാതങ്ങളുണ്ടാവാമെന്നാണ് അവർ പറയുന്നത്.

ചിലിയിലെ ഗവേഷകർ അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ ആൽഫ, ഗാമ വകഭേദത്തേക്കാൾ (യഥാക്രമം യുകെയിലും ബ്രസീലിലും ഉത്ഭവിച്ചതായി അറിയപ്പെടുന്ന) ലാംഡ വകഭേദത്തിന് കൂടുതൽ പകർച്ചാശേഷി ഉണ്ടെന്ന് റിപ്പോർട്ട് ചെയ്തു. ലാംഡ വകഭേദത്തെതിരേ ചൈനീസ് സിനോവാക് വാക്സിന് (കൊറോണവാക്) ഫലപ്രാപ്തി കുറഞ്ഞതായും പഠനം റിപ്പോർട്ട് ചെയ്യുന്നു.

എന്നിരുന്നാലും, ലാംഡ വകഭേദത്തിന്റെ സ്വഭാവം ഇപ്പോൾ കൃത്യമായി മനസ്സിലാക്കിയിട്ടില്ല.

“ഈ ജനിതകമാറ്റങ്ങളുമായി ബന്ധപ്പെട്ട ആഘാതത്തിന്റെ വ്യാപ്തിയെക്കുറിച്ച് നിലവിൽ പരിമിതമായ തെളിവുകളുണ്ട്, കൂടാതെ പ്രതിപ്രവർത്തനങ്ങളിലുള്ള ആഘാതം നന്നായി മനസിലാക്കുന്നതിനും വ്യാപനം നിയന്ത്രിക്കുന്നതിനും ഫിനോടൈപ്പ് ഇംപാക്റ്റുകളെക്കുറിച്ചുള്ള കൂടുതൽ ശക്തമായ പഠനങ്ങൾ ആവശ്യമാണ്,” ലോകാരോഗ്യ സംഘടന പ്രസ്താവനയിൽ പറഞ്ഞു.

വാക്സിനുകളുടെ തുടർച്ചയായ ഫലപ്രാപ്തി സാധൂകരിക്കുന്നതിന് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും അവർ വ്യക്തമാക്കി.

എന്നാൽ, “വേരിയന്റ് ഓഫ് ഇന്ററസ്റ്റ്” എന്ന് പറയുന്നത് പകർച്ചാ ശേഷിയും രോഗത്തിൻറെ തീവ്രതയും രോഗപ്രതിരോധത്തെ മറികടക്കലുമെല്ലാം ആദ്യമേ പ്രവചിക്കപ്പെട്ടിരിക്കുന്നത് പോലെ വരുന്ന വകഭേദങ്ങളെക്കുറിച്ച്. ഈ വകഭേദം ഒന്നിലധികം രാജ്യങ്ങളിലും ജന വിഭാഗങ്ങളിലും കാര്യമായി സാമൂഹിക വ്യാപനത്തിന് കാരണമായി എന്നത് അംഗീകരിക്കുക കൂടിയാണ് അത്തരത്തിൽ പേര് നൽകുന്നതിലൂടെ.

ലോംഡ ഉൾപ്പെടെ “വേരിയന്റ് ഓഫ് ഇന്ററസ്റ്റ്” എന്ന് ലോകാരോഗ്യ സംഘടന തരംതിരിക്കുന്ന ഏഴ് കോവിഡ് വകഭേദങ്ങളുണ്ട് നിലവിൽ.

മറ്റ് നാല് വകഭേദങ്ങളെ “വേരിയന്റ് ഓഫ് കൺസേൺ” അഥവാ ആശങ്കപ്പെടേണ്ട വകഭേദം എന്നും ലോകാരോഗ്യ സംഘടന തരം തിരിക്കുന്നു. ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നിവയാണ് “വേരിയന്റ് ഓഫ് കൺസേൺ” എന്ന വിഭാഗത്തിലുള്ളത്. അവ ഒരു വലിയ ഭീഷണിയായി കണക്കാക്കപ്പെടുന്നു.

ഗ്രീക്ക് അക്ഷരമാലയിലെ അക്ഷരങ്ങളുടെ പേരിലാണ് ഇവയ്ക്കെല്ലാം പേരിട്ടിരിക്കുന്നത്.

ലാം‌ഡ വകഭേദം ഇതുവരെ ഇന്ത്യയിലോ അയൽ രാജ്യങ്ങളിലോ കണ്ടെത്തിയില്ല. ഏഷ്യയിൽ, ഇസ്രായേലിൽ മാത്രമാണ് ഈ വകഭേദം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഫ്രാൻസ്, ജർമ്മനി, യുകെ, ഇറ്റലി എന്നിവയുൾപ്പെടെ യൂറോപ്പിലെ നിരവധി രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രകൾ നല്ലരീതിയിൽ നടക്കുന്നുണ്ട്.

പ്രതിരോധ കുത്തിവയ്പ്പിലൂടെ ലഭിക്കുന്ന പ്രതിരോധശേഷി വകഭേദങ്ങൾ മറികടക്കുന്നതിനുള്ള സാധ്യത അർഥമാക്കുന്നത്, സാമൂഹികമായി തന്നെ പരിരക്ഷ നേടിയ ജനങ്ങൾക്കിടയിലും പുതിയ അണുബാധകൾ ഉണ്ടാകാം എന്നാണ്. യൂറോപ്പിലെ പല രാജ്യങ്ങളിലും, പ്രത്യേകിച്ച് യുകെയിൽ ഇപ്പോൾ സംഭവിക്കുന്നത് അതാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി രാജ്യങ്ങളിൽ കേസുകളിൽ കുത്തനെ വർധനയുണ്ടായിട്ടുണ്ട്.

രണ്ടാം തരംഗത്തിൽ നിന്ന് ഇപ്പോഴും കരകയറുന്ന ഇന്ത്യയെപ്പോലുള്ള ഒരു രാജ്യം ഈ സാഹചര്യത്തിൽ മുൻ‌കൂട്ടി ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ ഒരു പുതിയ തരംഗത്തിന് കാരണമാകുന്ന ഏതെങ്കിലും പുതിയ വകഭേദം വ്യാപിക്കുന്നത് തടയുകയും വേണം.

Latest News

Loading..