ഫ്രീഡം ഡേ മുതൽ 'വർക്ക് ഫ്രം ഹോം' ഇല്ല. എല്ലാവരും ജോലിക്ക് ഹാജരാകണമെന്ന് സർക്കാർ.
ലോക് ഡൗണ്‍ വിലക്കുകള്‍ പൂര്‍ണ്ണമായി പിന്‍വലിക്കുന്നതിന്റെ ഭാഗമായി ഇംഗ്ലണ്ടില്‍ 19ന് 'വര്‍ക്ക് ഫ്രം ഹോം' നിബന്ധന ഒഴിവാക്കും. ഇതിന്റെ ഭാഗമായി ജനങ്ങള്‍ തൊഴിലിടങ്ങളിലേക്ക് മടങ്ങണമെന്ന് ചാന്‍സലര്‍ റിഷി സുനാക്. എന്നാല്‍ ജീവനക്കാർക്ക് സുരക്ഷിതമായി തൊഴിലിടങ്ങളിലേക്ക് മടങ്ങാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഇപ്പോഴും ലഭ്യമായിട്ടില്ലെന്ന് യൂണിയനുകള്‍ ആശങ്ക ഉന്നയിക്കുന്നു.
ചെറുപ്പക്കാരായ ജീവനക്കാര്‍ക്ക് ഇത് സുപ്രധാനമാണെന്ന് ചാന്‍സലര്‍ ചൂണ്ടിക്കാണിച്ചു. ഇംഗ്ലണ്ടില്‍ ജൂലൈ 19ന് വര്‍ക്ക് ഫ്രം ഹോം നിബന്ധന പിന്‍വലിക്കപ്പെടും.
സ്‌റ്റേ അറ്റ് ഹോം നിബന്ധനകള്‍ മൂലം ടൗണ്‍ സെന്റര്‍ ബിസിനസുകള്‍ ഉള്‍പ്പെടെയുള്ളവ നേരിടുന്ന സാമ്പത്തിക പ്രത്യാഘാതത്തെ കുറിച്ച് സംവാദം ഉയരുന്നുണ്ട്. ജീവനക്കാര്‍ ഓഫീസുകളില്‍ എത്താത്തതിനാല്‍ കഫെ പോലുള്ളവയ്ക്ക് ആവശ്യത്തിന് വ്യാപാരം സാധ്യമാകുന്നില്ല. ജോലിക്കാര്‍ ഓഫീസിലേക്ക് മടങ്ങിയെത്തുന്നത് ഇതിനൊക്കെ പരിഹാരമാകുമെന്നാണ് ചാന്‍സലര്‍ പ്രതീക്ഷിക്കുന്നത്.
'യുവാക്കള്‍ക്ക് ഓഫീസുകളില്‍ ചെന്ന് മറ്റുള്ളവരില്‍ നിന്നും നേരിട്ട് പഠിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ സുപ്രധാനമാണ്'- സുനാക് ഡെയ്‌ലി ടെലിഗ്രാഫിനോട് പറഞ്ഞു. ബിസിനസുകള്‍ സ്വന്തം നിലയില്‍ തീരുമാനം കൈക്കൊണ്ട് ജീവനക്കാരെ തിരിച്ചെത്തിക്കണമെന്നാണ് സുനാകിന്റെ നിലപാട്. കോവിഡ് കേസുകള്‍ കൈകാര്യം ചെയ്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കി ഓഫീസുകളില്‍ തിരികെ എത്തിക്കുന്നത് എത്രത്തോളം പ്രാവര്‍ത്തികമാണെന്നാണ് യൂണിയനുകള്‍ ചോദിക്കുന്നത്.
അതുകൊണ്ട് തന്നെ പല സ്ഥാപനങ്ങളും വര്‍ക്ക് ഫ്രം ഹോം തുടരാന്‍ ജീവനക്കാര്‍ക്ക് അനുമതി നല്‍കുന്നുണ്ട്. ലോക്ക്ഡൗണ്‍ പിന്‍വലിക്കുമ്പോഴും കേസുകള്‍ കൈവിട്ട് പോകുന്ന അവസ്ഥ വന്നാല്‍ പഴയ രീതിയിലേക്ക് തിരികെ എത്താമെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. പക്ഷെ ഈ ഘട്ടത്തില്‍ റിസ്‌ക് എടുക്കേണ്ടെന്നാണ് പല സ്ഥാപനങ്ങളുടെയും നിലപാട്. അപ്പോള്‍ ബിസിനസുകള്‍ ത്വരിതപ്പെടുത്താനുള്ള നീക്കങ്ങള്‍ക്കു തിരിച്ചടിയുണ്ടാകും. സ്റ്റേ അറ്റ് ഹോം യുവാക്കള്‍ക്ക് കരിയര്‍ അവസരങ്ങള്‍ നഷ്ടമാക്കുകയാണ് എന്നാണ് വിലയിരുത്തല്‍
ഇന്നലെയും യുകെയിലെ പ്രതിദിന കേസുകള്‍ മുപ്പതിനായിരത്തിനു മുകളിലാണ്. 32,551 പേര്‍ ഇന്നലെ രോഗ ബാധിതരായി. 35 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.