വിദ്യാർഥികൾക്ക് ആശ്വാസം: യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസ് 7500 പൗണ്ടായി കുറയ്ക്കുന്നു.
ഉന്നത വിദ്യാഭ്യാസ രംഗത്തു ട്യൂഷന്‍ ഫീസ് കുറയ്ക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍. സ്റ്റുഡന്റ് ലോണ്‍ സിസ്റ്റത്തില്‍ സര്‍ക്കാരിന് വരുന്ന ചെലവുകള്‍ കുറയ്ക്കാനുള്ള നയങ്ങളാണ് പദ്ധതിയുടെ ഭാഗമായി പ്രതീക്ഷിക്കുന്നത്. ഡിഗ്രി കോഴ്സുകള്‍ക്ക് ഇംഗ്ലീഷിനും, മാത്സിനും ജിസിഎസ്ഇ മിനിമം ഗ്രേഡും നിശ്ചയിക്കാന്‍ ആലോചനയുണ്ട്. ട്യൂഷന്‍ ഫീ കുറച്ചും, വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ പരിധി നിശ്ചയിച്ചും യൂണിവേഴ്സിറ്റി ഫണ്ടിംഗ് രീതികള്‍ പരിഷ്‌കരിക്കാനാണ് ഒരുക്കം.
പോസ്റ്റ്-18 എഡ്യുക്കേഷന്‍ & ഫണ്ടിംഗ് സംബന്ധിച്ച് 2019ല്‍ ആരംഭിച്ച ഔഗര്‍ റിവ്യൂവിന് ശേഷമാണ് എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് രേഖകള്‍ പ്രസിദ്ധീകരിക്കുന്നത്. സ്റ്റുഡന്റ് ലോണ്‍ സിസ്റ്റത്തില്‍ സര്‍ക്കാരിന് വരുന്ന ചെലവുകള്‍ കുറയ്ക്കാനുള്ള നയങ്ങളാണ് പദ്ധതിയുടെ ഭാഗമായി പ്രതീക്ഷിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ക്യാപ്പ് വെയ്ക്കുന്നതും, അണ്ടര്‍ഗ്യാജുവേറ്റ് ഫീസ് നിലവിലെ ഒരു വര്‍ഷം 9250 പൗണ്ടില്‍ നിന്നും 7500 പൗണ്ടാക്കി ചുരുക്കിയും മാറ്റം കൊണ്ടുവരാനാണ് പദ്ധതി. ഇതിന് പുറമെ നഴ്സിംഗ് കോഴ്സുകള്‍ക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാനായി വ്യത്യസ്തമായ ഫീസ് നിശ്ചയിക്കാനും നിര്‍ദ്ദേശമുണ്ട്.
മാത്സ്, സയന്‍സ് കോഴ്സുകള്‍ക്കും ഫീസ് വ്യത്യാസം പരിഗണിക്കുന്നു. നഴ്സിംഗ് കോഴ്സുകള്‍ക്ക് ഫീസ് കുറയുന്നത് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിനിടെ വിദേശത്ത് നിന്ന് ഇംഗ്ലണ്ടിലേക്ക് മടങ്ങുന്ന ആളുകള്‍ക്ക് യാത്രാ നടപടികള്‍ ലഘൂകരിക്കുമ്പോള്‍ ആറ് മണിക്കൂര്‍ വരെ എയര്‍പോര്‍ട്ട് ക്യൂ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്. രണ്ടു ഡോസ് വാക്‌സിനെടുത്ത യുകെ പൗരന്മാര്‍ക്ക് ഈ മാസം 19 മുതല്‍ ആംബര്‍ ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് മടങ്ങിവരുന്നതിനു ക്വാറന്റൈന്‍ ആവശ്യമില്ല. ഇതോടെ യാത്രക്കാരുടെ എണ്ണം കൂടും. ബോര്‍ഡര്‍ ഫോഴ്സ് ഉദ്യോഗസ്ഥരുടെ കുറവു കൂടിയാകുന്നതോടെ പരിശോധന മന്ദഗതിയിലാകുമെന്ന് ഇമിഗ്രേഷന്‍ സര്‍വീസ് യൂണിയന്‍ അറിയിച്ചു. എങ്കിലും വിമാനത്താവളങ്ങളും വിമാനക്കമ്പനികളും ട്രെയിന്‍, ഫെറി കമ്പനികളും ക്യൂ കുറയ്ക്കുന്നതിനായി ആപ്ലിക്കേഷനുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നു ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് പറഞ്ഞു. സ്‌പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, യുഎസ് എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ അവധിക്കാല സ്ഥലങ്ങളില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് മടങ്ങിയെത്തുന്ന രണ്ടു ഡോസ് വാക്‌സിനെടുത്തവ യുകെ നിവാസികള്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കിയ കാര്യം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
ഇവര്‍ പാസ്പോര്‍ട്ടിന് പുറമേ മൂന്ന് രേഖകള്‍ ഹാജരാക്കേണ്ടതുണ്ട്: കൊറോണ സമ്പര്‍ക്കം നിരീക്ഷിക്കുന്ന ഒരു പാസഞ്ചര്‍ ലോക്കേറ്റര്‍ ഫോം, സമീപകാല കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, കുറഞ്ഞത് 14 ദിവസം മുമ്പ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതിന്റെ തെളിവ്. യാത്രക്കാര്‍ സ്വന്തം ചെലവില്‍ യാത്രയ്ക്കു മുമ്പു മുന്‍കൂറായി പണമടച്ച് യാത്രയ്ക്കു ശേഷവും കോവിഡ് ടെസ്റ്റിന് വിധേയരാകണം. നിലവില്‍ മുപ്പതോളം രാജ്യങ്ങളാണ് ക്വാറന്റൈന്‍ ആവശ്യമില്ലാത്ത ട്രാവല്‍ നിയന്ത്രണങ്ങള്‍ ഇല്ലാത്ത ഗ്രീന്‍ ലിസ്റ്റില്‍ ഉള്ളത്. അമേരിക്ക, സ്‌പെയിന്‍, ഗ്രീസ് തുടങ്ങിയ പ്രമുഖ രാജ്യങ്ങളെല്ലാം ആംബര്‍ ലിസ്റ്റിലാണ്. ഇന്ത്യയുള്‍പ്പെടെയുള്ള 56 രാജ്യങ്ങള്‍ റെഡ് ലിസ്റ്റില്‍ തുടരുന്നു. അടുത്തയാഴ്ചയിലെ റിവ്യൂവില്‍ റെഡ് ലിസ്റ്റ് രാജ്യങ്ങള്‍ ആംബര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷ.