പബില്‍ കയറണമെങ്കില്‍ കോവിഡ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം! മലക്കം മറിഞ്ഞ് സർക്കാർ.

യുകെയില്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കില്ലെന്ന വാര്‍ത്തകള്‍ ആഴ്ചകള്‍ക്കു മുമ്പാണ് പുറത്തുവന്നത്. എന്നാല്‍ നാലാംഘട്ട വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പബ്ബുകളിലും, ബാറുകളിലും, റെസ്റ്റൊറന്റിലും, ക്ലബിലും പ്രവേശിക്കാന്‍ കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതുവഴി യുവാക്കള്‍ക്കിടയില്‍ കുറഞ്ഞ് നില്‍ക്കുന്ന വാക്‌സിനേഷന്‍ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നും, കേസുകള്‍ വീണ്ടും ഉയരുന്നത് തടയാന്‍ കഴിയുമെന്നുമാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചതിന്റെയോ, നെഗറ്റീവ് ടെസ്റ്റ് റിസല്‍റ്റിന്റെയോ തെളിവ് വാക്‌സിനേഷന്‍ പാസ്‌പോര്‍ട്ടായി ഇംഗ്ലണ്ടിലെ വിനോദ മേഖലയില്‍ ആവശ്യപ്പെടാനാണ് പദ്ധതി. ഈയാഴ്ച പുറത്തുവന്ന സര്‍ക്കാര്‍ സര്‍ട്ടിഫിക്കേഷന്‍ റിവ്യൂവില്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ട് തല്‍ക്കാലം നിര്‍ബന്ധമാക്കില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് മനംമാറ്റം.
ശരത്കാലത്തും, ശൈത്യകാലത്തും രാജ്യം ബുദ്ധിമുട്ടേറിയ അവസ്ഥയിലേക്ക് കടന്നുപോകുമെന്ന ആശങ്കയാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്. രാജ്യത്ത് വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയ വന്‍കുറവ് ഈ ആശങ്കയ്ക്ക് ശക്തിയേകി. രണ്ടാഴ്ചയ്ക്കിടെ ആദ്യ ഡോസ് എടുക്കുന്നവരുടെ എണ്ണം നേര്‍പകുതിയായി. ഏപ്രില്‍ മാസത്തിന് ശേഷം പ്രതിദിനം 1 ലക്ഷത്തിന് താഴേക്ക് പോകുന്നത് ഇതാദ്യമാണ്. യുവാക്കള്‍ രണ്ടാം ഡോസ് സ്വീകരിച്ചിട്ടില്ലാത്തതിനാല്‍ കോവിഡ് പാസ്‌പോര്‍ട്ട് ഇപ്പോള്‍ നടപ്പാക്കുന്നത് വിവേചനത്തിന് കാരണമാകുമെന്നതാണ് സര്‍ക്കാര്‍ പദ്ധതി നീട്ടുന്നതിന് പിന്നില്‍.
ഹോസ്പിറ്റാലിറ്റി മേഖല നേരിടുന്ന കനത്ത പ്രതിസന്ധി മൂര്‍ച്ഛിക്കാന്‍ കൊവിഡ് പാസ്‌പോര്‍ട്ട് കാരണമായേക്കാമെന്നതും മറ്റൊരു കാരണമാണ്. എന്നാല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സെപ്റ്റംബറിനകം രണ്ട് ഡോസ് പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കുമെന്ന് മന്ത്രിമാര്‍ കരുതുന്നു. ഇതിന് ശേഷം സാമൂഹിക അകലം പാലിക്കാന്‍ കഴിയാത്ത ഇടങ്ങളില്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കുമെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.