മൂന്നാമത്തെ ഡോസ് നൽകിയില്ലെങ്കിൽ പണിപാളുമെന്ന് ഫൈസര്‍; ടോപ്പ് അപ്പിന്റെ ആവശ്യമില്ലെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍; ആറ് മാസത്തിന് ശേഷം മൂന്നാം ഡോസ് നല്‍കിയില്ലെങ്കില്‍ പ്രതിരോധശേഷി കുറയുമെന്ന് ഫാര്‍മ കമ്പനി.
തങ്ങളുടെ കൊവിഡ് വാക്‌സിന്‍ നല്‍കുന്ന പ്രതിരോധശേഷി ഉഗ്രനാണെന്ന് വാദിക്കാനാണ് എല്ലാ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളും ശ്രമിക്കുന്നത്. എന്നാല്‍ ഫൈസര്‍ ഇപ്പോള്‍ നേരെ തിരിച്ചാണ് അവകാശപ്പെടുന്നത്. തങ്ങളുടെ കൊവിഡ് വാക്‌സിന്റെ പ്രതിരോധം ശോഷിച്ച് വരുന്നുവെന്നും, രണ്ടാം ഡോസ് നല്‍കി ആറ് മാസത്തിന് ശേഷം ആളുകള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്നുമാണ് ഫൈസര്‍ ആവശ്യപ്പെടുന്നത്.
യുഎസ് മരുന്ന് നിര്‍മ്മാണ വമ്പനും, ജര്‍മ്മന്‍ സ്ഥാപനമായ ബയോഎന്‍ടെക്കും ചേര്‍ന്നാണ് ഫൈസര്‍ വാക്‌സിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ടോപ്പ് അപ്പ് ഡോസിന് അനുമതി നല്‍കാന്‍ അമേരിക്കന്‍, യൂറോപ്യന്‍ റെഗുലേറ്റര്‍മാരോട് കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. ലോകത്തില്‍ ഏറ്റവും മികച്ച വാക്‌സിനേഷന്‍ പദ്ധതി നടപ്പാക്കിയ ഇസ്രയേലില്‍ ഇന്‍ഫെക്ഷനും, ലക്ഷണങ്ങളോടെയുള്ള രോഗവും തടയാനുള്ള ശേഷി ആറ് മാസത്തിന് ശേഷം കുറഞ്ഞതായാണ് തെളിവുകള്‍ നിരത്തി ഇവര്‍ സമര്‍ത്ഥിക്കുന്നത്.
ബൂസ്റ്റര്‍ ഡോസ് നല്‍കുമ്പോള്‍ രണ്ട് ഡോസില്‍ ലഭിച്ചതിന്റെ പത്തിരട്ടി ആന്റിബോഡികള്‍ രൂപപ്പെടുന്നതായി ഫൈസര്‍, ബയോഎന്‍ടെക് ശാസ്ത്രജ്ഞര്‍ ട്രയല്‍സില്‍ വ്യക്തമാക്കി. എന്നാല്‍ തല്‍ക്കാലം ഇതിനുള്ള തെളിവില്ലെന്നാണ് മറ്റ് ഗവേഷകരുടെ നിലപാട്. സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ലഭിച്ച അമേരിക്കക്കാര്‍ക്ക് ബൂസ്റ്റര്‍ ഷോട്ടിന്റെ ആവശ്യം വരില്ലെന്നാണ് യുഎസ് ഡിസിഡി വ്യക്തമാക്കുന്നത്.
ഡെല്‍റ്റ വേരിയന്റ് എത്തിയതോടെയാണ് ഇസ്രയേലില്‍ വാക്‌സിന്റെ പ്രതിരോധം ചുരുങ്ങുന്നത്. ശരത്കാലത്ത് കൊവിഡ് ബൂസ്റ്റര്‍ നല്‍കാനാണ് യുകെയുടെ പദ്ധതി. എന്നിരുന്നാലും ഇത് സംബന്ധിച്ച് അന്തിമതീരുമാനം ആയിട്ടില്ല. ബൂസ്റ്റര്‍ ഷോട്ടിന്റെ ആവശ്യം വരുമെന്നതിന് തെളിവില്ലെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ആന്‍ഡ്രൂ പൊള്ളാര്‍ഡ് പറഞ്ഞു. മൂന്നാം ഡോസ് നല്‍കേണ്ടതിന്റെ ആവശ്യകത വരുന്നത് വരെ ഇത് നല്‍കേണ്ടതില്ലെന്ന് അദ്ദേഹം പറയുന്നു.