News

Share

വിവാദമായ ബിബിസി ഡോക്യുമെന്ററിയിലെ ജാക്ക് സ്ട്രോ ഇറാഖ് യുദ്ധത്തിന്റെ പിന്നിൽ പ്രവർത്തിച്ച തലച്ചോറോ

വിവാദമായ ബിബിസി ഡോക്യുമെന്ററിയിലെ ജാക്ക് സ്ട്രോ ഇറാഖ് യുദ്ധത്തിന്റെ പിന്നിൽ പ്രവർത്തിച്ച തലച്ചോറോ
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി സംബന്ധിച്ച വിവാദങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. അതിനിടെ മുൻ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്ട്രോയെക്കുറിച്ചും ചിലത് പറയേണ്ടതുണ്ട്. 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ അന്വേഷിച്ചിരുന്നു എന്ന് ജാക്ക് സ്ട്രോ പ്രതികരിച്ചിരുന്നു. 2002ൽ ഗുജറാത്തിൽ നടന്ന കൊലപാതകങ്ങൾക്ക് നരേന്ദ്രമോദി നേരിട്ട് ഉത്തരവാദിയാണെന്ന് അതിൽ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ ഇറാഖിൽ വിനാശകരമായ ആയുധങ്ങൾ (WMD- weapons of mass destruction) ഉപയോഗിച്ചതിനെക്കുറിച്ച് കള്ളം പറഞ്ഞിട്ടുള്ളയാളാണ് ജാക്ക് സ്ട്രോ. ഇതിന്റെ പേരിൽ സ്വന്തം രാജ്യത്തു നിന്നു പോലും അദ്ദേഹം വിമർശനങ്ങൾ നേരിട്ടിരുന്നു. കൂട്ടനശീകരണശേഷിയുള്ള ആയുധങ്ങള്‍ സൂക്ഷിച്ചു എന്നാരോപിച്ച് 2003ല്‍ അന്നത്തെ സദ്ദാം ഹുസൈന്‍ ഭരണകൂടത്തിനെതിരെ നടന്ന സൈനിക നടപടിയില്‍ അമേരിക്കയുടെ വലംകൈയായി നിന്നത് ബ്രിട്ടനാണ്. ഇറാഖ് അധിനിവേശം തെറ്റായിരുന്നു എന്ന് ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയർ കുറ്റസമ്മതവും നടത്തിയിരുന്നു.
ഇറാഖിലെ വിനാശകരമായ ആയുധങ്ങളെക്കുറിച്ചും ഇറാഖിലെ ബ്രിട്ടീഷ് സൈനിക നടപടിയെക്കുറിച്ചും അന്വേഷിച്ച ചിൽകോട്ട് റിപ്പോർട്ട് തയ്യാറാക്കിയ കമ്മീഷനിൽ ജാക്ക് സ്ട്രോ ഇടപെട്ടിരുന്നു എന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. 2003-ലെ ഇറാഖ് യുദ്ധത്തിൽ ബ്രിട്ടന്റെ ഇടപെടലിനെ ന്യായീകരിച്ച ആൾ കൂടിയാണ് ജാക്ക് സ്ട്രോ. 2015-ൽ സ്ട്രോയെ ഹൗസ് ഓഫ് കോമൺസ് ‘നുണയൻ’ എന്നു പോലും വിശേഷിപ്പിച്ചിരുന്നു.
2001 മുതൽ 2006 വരെ വിദേശകാര്യ സെക്രട്ടറിയായിരുന്ന സ്‌ട്രോ, സർ ജോൺ ചിൽകോട്ട് അധ്യക്ഷനായ പാനലിന്റെ ഇറാഖ് യുദ്ധ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിൽ കാലതാമസം വരുത്തിയിരുന്നു. ഇതു സംബന്ധിച്ച് ഹൗസ് ഓഫ് കോമൺസിൽ നടന്ന ചർച്ചക്കിടെയാണ് അ​ദ്ദേഹത്തെ നുണയൻ എന്ന് വിളിച്ചത്. 2003ല്‍ ബ്രിട്ടന്‍ ഇറാഖിനുനേരെ നടത്തിയ ആക്രമണം ശരിയായിരുന്നോ, തെറ്റായിരുന്നോ എന്നന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ചില്‍കോട്ട് കമ്മിറ്റി ഏഴു വര്‍ഷത്തെ പഠനങ്ങള്‍ക്കു ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇറാഖിനെതിരെ അമേരിക്കയും ബ്രിട്ടനും നടത്തിയ ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തത് ആണെന്നും സദ്ദാം ഹുസൈനെ അധികാരത്തില്‍ നിന്നും താഴെ ഇറക്കുക എന്ന രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തിയതാണെന്നും ബ്രിട്ടീഷ് അന്വേഷണ കമ്മീഷൻ പിന്നീട് വെളിപ്പെടുത്തി.
ഇറാഖിൽ നടത്തിയ സൈനിക നടപടിയെ ആദ്യം പിന്തുണച്ച ജാക്ക് സ്ട്രോ അത് താൻ എടുത്ത ഏറ്റവും ബുദ്ധിമുട്ടുള്ള തീരുമാനമാണ് എന്നും പറഞ്ഞിരുന്നു. അതൊരു തെറ്റായ തീരുമാനം ആയിരുന്നു എന്നും പിന്നീട് അദ്ദേഹം കൂട്ടിച്ചേർത്തു.ചിൽകോട്ട് റിപ്പോർട്ട് വൈകാനും, ഇറാഖിലെ സൈനിക നടപടി അനിവാര്യമായിരുന്നു എന്ന് വളരെക്കാലം പൊതുജനങ്ങൾ വിശ്വസിക്കാനും കാരണം ജാക്ക് സ്ട്രോയുടെ ഇടപെടലുകളാണ്. ചിൽകോട്ട് കമ്മീഷനിൽ ജാക്ക് സ്ട്രോ ഇടപെട്ടിരുന്നു എന്നതിനു തെളിവുകൾ പിന്നീടു നടന്ന ഹട്ടൺ അന്വേഷണത്തിലും (Hutton inquiry) ലഭിച്ചിരുന്നു.

Latest News

Loading..