ഒരു കുടുബത്തിലെ ഏഴുപേർ പുഴയിൽ മരിച്ച നിലയിൽ; ബന്ധുക്കളായ അഞ്ചു പേർ അറസ്റ്റിൽ
പുനെ: മഹാരാഷ്ട്രയിൽ ഒരു കുടുംബത്തിലെ ഏഴുപേരെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധുക്കളായ അഞ്ചു പേർ അറസ്റ്റിൽ. മോഹൻ പവാർ (45), ഭാര്യ സംഗീത മോഹൻ (40), മകൾ റാണി ഫുൽവാരെ (24), മരുമകൻ ശ്യാം ഫുൽവാരെ (28), ഇവരുടെ മൂന്ന് വയസിനും ഏഴ് വയസിനും ഇടയിലുള്ള മൂന്ന് കുട്ടികൾ എന്നിവരെയാണ് ഭീമ പുഴക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജനുവരി 18നും 24നുമിടയിലുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ മോഹാൻ പവാറിന്റെ ബന്ധുക്കളും സഹോദരങ്ങളുമായ അശോക് കല്യാൺ പവാർ, ശ്യാം കല്യാൺ പവാർ, ശങ്കർ കല്യാൺ പവാർ, പ്രകാശ് കല്യാൺ പവാർ, കാന്താഭായ് സർജെറൊ ജാധവ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളിൽ ഒരാളായ അശോക് പവാറിന്റെ മകൻ ധനഞ്ജയ് പവാർ കുറച്ചു മാസങ്ങൾക്ക് മുമ്പ് അപകടത്തിൽ മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്. ധനഞ്ജയ് പവാറിന്റെ മരണത്തിന് കാരണം മോഹന്റെ മകനാണെന്ന് ആരോപണമുയർന്നു. മകന്റെ മരണത്തിന് പ്രതികാരമായാണ് ഏഴു പേരെയും കൊലപ്പെടുത്തിയതെന്ന് പൂണെ റൂറൽ എസ്.പി. അങ്കിത് ഗോയൽ പറഞ്ഞു.