മദ്യലഹരി തലയ്ക്കുപിടിച്ചു; സ്വന്തം വിവാഹത്തിൽ പങ്കെടുക്കാൻ വരൻ മറന്നു
മദ്യം തലയ്ക്കുപിടിച്ച വരൻ സ്വന്തം വിവാഹക്കാര്യം മറന്നു. ബീഹാറിലെ ഭഗൽപൂരിലെ സുൽത്താൻഗഞ്ച് ഗ്രാമത്തിലെ വിചിത്രമായ സംഭവത്തിൽ, തലേദിവസം രാത്രി മദ്യപിച്ച വരൻ പിറ്റേദിവസത്തെ സ്വന്തം വിവാഹത്തിൽ പങ്കെടുക്കാൻ മറന്നു പോവുകയായിരുന്നു. വധുവും കുടുംബവും വിവാഹ വേദിയിൽ വരനെ കാത്ത് നിന്നെങ്കിലും അയാൾ വന്നില്ല.വിവാഹത്തിന്റെ തൊട്ടടുത്ത ദിവസം മാത്രമാണ് വരൻ ബോധം വീണ്ടെടുത്ത് വധുവിന്റെ വീട്ടിലെത്തിയത്. പക്ഷേ വധു അയാളെ വിവാഹം കഴിക്കാൻ വിസമ്മതിച്ചു. തന്റെ ഉത്തരവാദിത്തങ്ങൾ മനസ്സിലാക്കാത്ത ഒരു പുരുഷനോടൊപ്പം ജീവിതം പങ്കിടാൻ കഴിയില്ലെന്ന് വധു പറഞ്ഞു. വിവാഹത്തിന് ചെലവായ പണം വരന്റെ വീട്ടുകാർ തിരികെ നൽകണമെന്നും വധുവിന്റെ വീട്ടുകാർ ആവശ്യപ്പെട്ടു.വധുവിന്റെ ബന്ധുക്കൾ വരന്റെ ബന്ധുക്കളിൽ ചിലരെ ബന്ദികളാക്കിയതോടെ സ്ഥിതിഗതികൾ വഷളായി. പിന്നീട് പോലീസ് എത്തി കാര്യങ്ങൾ ധരിപ്പിച്ചു. പോലീസ് ഇടപെടലിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായി. പ്രശ്‌നം ഒത്തുതീർപ്പായതായി പോലീസ് പറഞ്ഞു.
ഉത്തർപ്രദേശിലെ കനൗജ് ജില്ലയിലെ തിര്വ കോട്വാലി പ്രദേശത്ത് നടന്ന മറ്റൊരു സംഭവത്തിൽ, വധുവിന്റെ പ്ലസ് ടു മാർക്ക് മതിയായതല്ലെന്ന് പറഞ്ഞ് വരൻ വിവാഹം നിർത്തിവച്ചിരുന്നു. വധുവിന് 12-ാം ക്ലാസിൽ മാർക്ക് കുറഞ്ഞതാണ് വിവാഹം മുടങ്ങാൻ കാരണമെന്ന് അറിയിച്ചതായി വധുവിന്റെ പിതാവ് പറഞ്ഞു. എന്നാൽ, മതിയായ സ്ത്രീധനം ലഭിക്കാത്തതിനാൽ വരൻ വിവാഹത്തിൽ നിന്നും പിൻവാങ്ങിയതായി വധുവിന്റെ പിതാവ് ആരോപിച്ചു.