ട്രംപ് അറസ്റ്റിലായാൽ അടുത്ത നടപടി എന്ത്? എത്ര വർഷം ജയിലിൽ കിടക്കേണ്ടി വരും? നടപടിക്രമങ്ങൾ
വാഷിംഗ്ടൺ: പോണ്‍ താരത്തിന് പണം നല്‍കിയെന്ന ആരോപണത്തില്‍ തന്നെ അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ആരോപിച്ചത്. ചൊവ്വാഴ്ച തന്നെ അറസ്റ്റ് ചെയ്യുമെന്നും തന്നെ പിന്തുണയ്ക്കുന്നവർ ഇതിനെതിരെ പോരാടണെമന്നും ട്രംപ് പറഞ്ഞിരുന്നു.പോൺ താരം നടി സ്റ്റോമി ഡാനിയേലിന് 130,000 ഡോളര്‍ നല്‍കിയ കേസിൽ മാന്‍ഹട്ടന്‍ ജില്ലാ അറ്റോര്‍ണി ട്രംപിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. ട്രംപ‌് സ്റ്റോമി ഡാനിയലുമായി ബന്ധം പുലർത്തിയിരുന്നതായും 2016ലെ തെരഞ്ഞെടുപ്പ് സമയത്ത് ഇവർ ഇക്കാര്യം പുറത്ത് പറയാതിരിക്കാനായി പ്രചാരണ ഫണ്ടില്‍ നിന്ന് പണം നല്‍കി എന്നാണ് കേസ്. ഇക്കാര്യത്തിൽ, പണം നൽകിയിരുന്നുവെന്ന് പിന്നീട് ട്രംപ് സമ്മതിച്ചിരുന്നുവെങ്കിലും പ്രചരണ ഫണ്ടിൽ നിന്നല്ലെന്നാണ് ട്രംപ് വിശദീകരിച്ചത്.ട്രംപിനെതിരായ അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകർ വ്യക്തമാക്കുന്നത്. കുറ്റക്കാരനെന്ന് തെളിഞ്ഞാൽ ട്രംപ് അറസ്റ്റ് ചെയ്യപ്പെട്ടാൽ എന്താകും നടപടി? കേസ് ബുക്കു ചെയ്‌ത് ഒരു ജഡ്ജിയെ തിരഞ്ഞെടുത്തു കഴിഞ്ഞാൽ, വിചാരണയുടെ സമയവും സാധ്യമായ യാത്രാ നിയന്ത്രണങ്ങളും പ്രതിയുടെ ജാമ്യ ആവശ്യകതകളും പോലുള്ള മറ്റ് വിശദാംശങ്ങളിലേക്ക് കേസ് കടക്കും. അതേസമയം മുൻ പ്രസിഡന്റിന്റെ സ്വകാര്യതയും സുരക്ഷതയും മാനിക്കാനുള്ള നടപടികൾ കോടതികൾ സ്വീകരിച്ചേക്കും.കുറ്റക്കാരനെന്ന് കോടതി വിധിച്ചാൽ ട്രംപ് കോടതിക്ക് മുന്നിൽ കീഴടങ്ങുമെന്നാണ് ട്രംപിന്റെ അഭിഭാഷകനായ ജോസഫ് ടകോപിന കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയത്. അദ്ദേഹത്തിനെ വിലങ് വെച്ച് മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കില്ലെന്നും അദ്ദേഹം രഹസ്യാന്വേഷണ വിഭാഗത്തിന്റെ കസ്റ്റഡിയിൽ തുടരാനാണ് സാധ്യതയെന്നുമാണ് നിയമവൃത്തങ്ങൾ പറയുന്നത്. ട്രംപ് കുറ്റക്കാരനെന്ന് തെളിഞ്ഞാൽ പരമാവധി നാല് വർഷം വരെ അദ്ദേഹത്തിന് തടവ് ശിക്ഷ ലഭിച്ചേക്കാനാണ് സാധ്യതയെന്നാണ് നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ജയിൽ ശിക്ഷയ്ക്ക് സാധ്യത കുറവാണെന്നു പിഴ ഈടാക്കാനായിരിക്കും സാധ്യത കൂടുതലെന്നുമാണ് മറ്റൊരു വിഭാഗം പറയുന്നത്.കുറ്റം ചുമത്തപ്പെട്ടാൽ കേസിൽ ശിക്ഷ നേരിടുന്ന ആദ്യത്തെ പ്രസിഡന്റായിരിക്കും ട്രംപ്. എന്നാൽ 2024 ൽ അധികാരം തിരിച്ച് പിടിക്കാൻ ശ്രമിക്കുന്ന ട്രംപിന്റെ നീക്കങ്ങൾക്ക് കേസ് തിരിച്ചടിയായേക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏത് വിധേനയും താൻ പ്രചരണ ശക്തമാക്കുമെന്ന വ്യക്തമായ സന്ദേശമാണ് ട്രംപ് നൽകുന്നത്. കുറ്റക്കാരനായ വ്യക്തിക്ക് പ്രചരണം നയിക്കാൻ പാടില്ലെന്നോ എന്തിന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പാടില്ലെന്നോ പോലും യുഎസ് നിയമത്തിലില്ല. ഒരു സ്ഥാനാർത്ഥിക്ക് ജയിലിൽ കിടന്ന് പോലും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കും.എന്നിരുന്നാലും കുറ്റക്കാരനായ ഒരാൾക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രചരണം നയിക്കുകയെന്നത് അത്ര എളുപ്പമാകില്ലെന്നാണ് നിയമ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. റിപബ്ലിക്കൻ പ്രവർത്തകർ ട്രംപിന് പിന്നിൽ അണിനിരന്നാൽ പോലും തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ വലിയ ചോദ്യങ്ങൾ ട്രംപിന് നേരിടേണ്ടി വരും. മാത്രമല്ല സംവാദങ്ങളിലും ട്രംപ് തിരിച്ചടി നേരിട്ടേക്കും.
Loading..