ഗായകൻ സോനു നിഗത്തിന്റെ വീട്ടിൽ നിന്ന് 72 ലക്ഷം രൂപ മോഷണം പോയി; മുൻ ഡ്രൈവർക്കെതിരെ പരാതി
ഗായകൻ സോനു നിഗമിന്റെ വസതിയിൽ മോഷണം. 72 ലക്ഷം രൂപയാണ് മോഷണം പോയത്. സംഭവത്തിൽ ഗായകന്റെ പിതാവിന്റെ മുൻ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.മുംബൈ അന്ധേരി വെസ്റ്റിലെ ഓഷീവാരയിലുള്ള വിൻഡ്സർ ഗ്രാൻഡ് ബിൽഡിങ്ങിലെ ഫ്ലാറ്റിലാണ് മോഷണം നടന്നത്. സോനു നിഗമിന്റെ പിതാവ് അഗംകുമാർ നിഗം ആണ് ഇവിടെ താമസിക്കുന്നത്. മാർച്ച് 19 നും 20 നും മോഷണം നടന്നുവെന്നാണ് പരാതിയിൽ പറയുന്നത്.സോനുവിന്റെ ഇളയ സഹോദരി നികിതയാണ് ബുധനാഴ്ച്ച ഓഷിവാര പൊലീസിൽ പരാതി നൽകിയത്. അഗംകുമാറിന്റെ മുൻ ഡ്രൈവർക്കെതിരെയാണ് പരാതി. എട്ട് മാസത്തോളം രഹാൻ എന്നയാൾ ഇവിടെ ജോലി ചെയ്തിരുന്നു. ഇതിനു ശേഷം ജോലിയിൽ തൃപ്തരല്ലാത്തതിനാൽ പിരിച്ചുവിട്ടുവെന്നും പരാതിയിൽ പറയുന്നു.മാർച്ച് 19 ഞായറാഴ്ച്ച ഉച്ച കഴിഞ്ഞ് 72 കാരനായ അഗംകുമാർ നികിതയുടെ വീട്ടിൽ പോയിരുന്ന സമയത്താണ് മോഷണം നടന്നത്. ഉച്ച ഭക്ഷണം കഴിഞ്ഞ് മടങ്ങി വന്നപ്പോൾ ഡിജിറ്റൽ ലോക്കറിൽ സൂക്ഷിച്ചിരുന്ന 40 ലക്ഷം രൂപ കാണാതായതായി കണ്ടെത്തി. മരത്തിന്റെ അലമാരയിലായിരുന്നു ലോക്കർ സൂക്ഷിച്ചിരുന്നത്.അടുത്ത ദിവസം അഗംകുമാർ സോനുവിന്റെ വീട്ടിൽ പോയിരുന്ന സമയത്താണ് രണ്ടാമതും മോഷണം നടന്നത്. വൈകിട്ടോടെ വീട്ടിൽ മടങ്ങിയത്തിയപ്പോൾ ലോക്കറിലുണ്ടായിരുന്ന 32 ലക്ഷം രൂപയും നഷ്ടമായതായി കണ്ടെത്തി. ലോക്കറും അലമാരയും തകർത്ത നിലയിലായിരുന്നില്ലെന്നും പരാതിയിൽ പറയുന്നു.അഗംകുമാറും നികിതയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മുൻ ഡ്രൈവർ വീട്ടിൽ ആരുമില്ലാത്ത സമയത്ത് എത്തിയതായി കണ്ടെത്തിയത്. മോഷണം നടന്ന രണ്ട് ദിവസവും ഇയാൾ ബാഗുമായി ഫ്ലാറ്റിലേക്ക് നീങ്ങുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് പരാതിയിൽ പറയുന്നു.ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചാണ് ഇയാൾ വീടിനകത്ത് കടന്നത് എന്നാണ് കരുതുന്നത്. അഗംകുമാറിന്റെ കിടപ്പുമുറിയിൽ സൂക്ഷിച്ച ലോക്കറിൽ നിന്നാണ് 72 ലക്ഷം രൂപ മോഷ്ടിച്ചത്.
Loading..