News

Share

സിനിമാ നടിയാക്കാന്‍ അമ്മ ഹോര്‍മോണ്‍ ഗുളിക കഴിപ്പിച്ച 16കാരിയുടെ രക്ഷകരായി ബാലാവകാശ കമ്മീഷന്‍

സിനിമാ നടിയാക്കാന്‍ അമ്മ ഹോര്‍മോണ്‍ ഗുളിക കഴിപ്പിച്ച 16കാരിയുടെ രക്ഷകരായി ബാലാവകാശ കമ്മീഷന്‍
വിശാഖപട്ടണം: പതിനാറുകാരിയായ മകളെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ ഹോര്‍മോണ്‍ ഗുളികകള്‍ നിര്‍ബന്ധിച്ച് കഴിപ്പിച്ച് അമ്മയുടെ ക്രൂരത. സംഭവത്തില്‍ പരാതി ലഭിച്ചതിന് പിന്നാലെ ആന്ധ്രാപ്രദേശ് ബാലാവകാശ കമ്മീഷന്‍ ഇടപെട്ട് കുട്ടിയെ മോചിപ്പിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തോളമായി അമ്മ മകളെ കൊണ്ട് ഹോര്‍മോണ്‍ ഗുളികകള്‍ നിര്‍ബന്ധിച്ച് കഴിപ്പിക്കുകയായിരുന്നു. മരുന്ന് കഴിക്കാന്‍ വിസമ്മതിക്കുമ്പോള്‍ അമ്മ തന്നെ ഉപദ്രവിച്ചിരുന്നുവെന്നും കുട്ടി മൊഴി നല്‍കി.മരുന്നിന്‍റെ പാര്‍ശ്വഫലമായി പെണ്‍കുട്ടിയുടെ ശരീരം വീര്‍ത്തുവന്നിരുന്നു. വേദന അസഹ്യമായതോടെ പെണ്‍കുട്ടി തന്നെയാണ് ചൈല്‍ഡ് ഹെല്‍പ് ലൈനില്‍ വിളിച്ച് പരാതി നല്‍കിയത്. തുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ അധികൃതരെത്തി കുട്ടിയെ മോചിപ്പിച്ച് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.സിനിമയില്‍ അഭിനയിപ്പിക്കാനാണെന്ന് പറഞ്ഞാണ് അമ്മ ഹോര്‍മോണ്‍ ഗുളികകള്‍ നല്‍കിയിരുന്നതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. കഴിഞ്ഞ നാലുവര്‍ഷമായി നിര്‍ബന്ധിച്ച് ഗുളിക കഴിപ്പിച്ചിരുന്നു. ഇതിന്റെ പാര്‍ശ്വഫലം കാരണമുള്ള വേദന സഹിക്കാന്‍ വയ്യാതെയാണ് പരാതി നല്‍കിയത്. സിനിമാ പ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്ന ചിലരുമായി അടുത്തിടപഴകാന്‍ അമ്മ നിര്‍ബന്ധിച്ചിരുന്നതായും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്.‘ശാരീരികവളര്‍ച്ചയ്ക്ക് വേണ്ടി എന്ന് പറഞ്ഞാണ് അമ്മ അമിതമായ അളവില്‍ ഹോര്‍മോണ്‍ ഗുളികകള്‍ നല്‍കിയിരുന്നത്. എന്നാല്‍ മരുന്ന് കഴിച്ചാല്‍ എനിക്ക് ബോധക്ഷയമുണ്ടാകും. ശരീരം വീര്‍ക്കും. ദേഹമാസകലം വേദന ഉണ്ടാക്കുന്നതായിരുന്നു ഇത്. എന്റെ പഠനത്തെപ്പോലും ഇത് ബാധിച്ചു, ഗുളിക കഴിക്കാൻ വിസമ്മതിക്കുമ്പോഴെല്ലാം അവൾ എന്നെ തല്ലുമായിരുന്നു. വൈദ്യുതാഘാതം ഏൽക്കുമെന്ന് അവൾ ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു’- 11-ാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി പറഞ്ഞു.പിതാവില്‍ നിന്ന് വിവാഹമോചനം നേടിയതിന് ശേഷം അമ്മയും മകളും താമസം മാറിയിരുന്നു. പിന്നാലെ ഇവര്‍ രണ്ടാമതും വിവാഹിതയായിരുന്നെങ്കിലും കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം ഭര്‍ത്താവ് മരണപ്പെട്ടു.സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മക്കെതിരെ കേസെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ പോലീസിന് നിര്‍ദേശം നല്‍കി.

Latest News

Loading..