അമേരിക്കയില്‍ വിമാനാപകടം; 19 മൃതദേഹങ്ങള്‍ കിട്ടി, 45 പേരെ കാണാതായി
അമേരിക്കയില്‍ യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 19 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. പൊട്ടോമാക് നദിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. വാഷിംഗ്ടണില്‍ ഇന്നലെ രാത്രി 64 പേരുമായി അമേരിക്കന്‍ എയര്‍ലൈന്‍സ് റീജിയണല്‍ ജെറ്റ് മിലിട്ടറി ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.
കാന്‍സാസില്‍ നിന്ന് വാഷിംങ്ടണിലേക്ക് വന്ന വിമാനമാണ് അപകടത്തല്‍പ്പെട്ടത്. യുഎസ് സമയം രാത്രി ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്. പതിനെട്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 64 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ എത്ര യാത്രക്കാര്‍ മരിച്ചു എന്നതില്‍ വ്യക്തത ഉണ്ടായിട്ടില്ല. ആരെയും ജീവനോടെ ലഭിച്ചിട്ടില്ല. പരിശീലന പറക്കല്‍ നടത്തുകയായിരുന്ന സൈനിക ഹെലിക്കോപ്റ്ററില്‍ മൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്. ഹെലിക്കോപ്റ്ററും നദിയിലുണ്ടെന്നാണ് വിവരം.
രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുകള്‍ ഉള്‍പ്പെടെ സജ്ജമാക്കിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് വാഷിങ്ടണ്‍ വിമാനത്താവളം അടയ്ക്കുകയും വിമാനങ്ങള്‍ വഴിതിരിച്ച് വിടുകയും ചെയ്തു.
വൈറ്റ് ഹൗസിന്റെ അഞ്ച് കിലോമീറ്റര്‍ അകലെ വെച്ചാണ് അപകടമുണ്ടായത്. റീഗന്‍ നാഷണല്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിന് ശ്രമിക്കുന്ന വിമാനവും സൈനിക ഹെലിക്കോപ്റ്ററും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അമേരിക്കന്‍ സൈന്യത്തിന്റെ യു.എച്ച് 60 ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്ററാണ് വിമാനവുമായി കൂട്ടിയിടിച്ചത്. കൂട്ടിയിടിക്കുന്നതിന്റെയും വിമാനത്തിന് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഞെട്ടിപ്പിക്കുന്ന അപകടമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അപകടത്തെ കുറിച്ച് പ്രതികരിച്ചത്. 2009 ന് ശേഷം രാജ്യത്തുണ്ടാകുന്ന വലിയ വിമാനാപകടമാണ് ഇത്. നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ ഏജന്‍സി അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.