News

Share

യുകെയില്‍ ഇന്ത്യക്കാരന്റെ ബൈക്ക് മോഷണംപോയി; അധിനിവേശകാലത്തെ കൊള്ളകള്‍ ഓര്‍മിപ്പിച്ച് തരൂര്‍

യുകെയില്‍ ഇന്ത്യക്കാരന്റെ ബൈക്ക് മോഷണംപോയി; അധിനിവേശകാലത്തെ കൊള്ളകള്‍ ഓര്‍മിപ്പിച്ച് തരൂര്‍

തന്റെ കെടിഎം ബൈക്കില്‍ ഒറ്റയ്ക്ക് ലോകസഞ്ചാരത്തിന് ഇറങ്ങിത്തിരിച്ച മുംബൈ സ്വദേശിയും ഇന്‍ഫ്‌ളുവെന്‍സറുമായ യോഗേഷ് അലേക്കരിയുടെ ബൈക്ക് യുകെയില്‍ മോഷണംപോയി. കഴിഞ്ഞ മേയില്‍ തുടങ്ങിയ യാത്ര ദേശാന്തരങ്ങള്‍ കടന്ന്, യുകെയിലെത്തി. ഇതിനിടെ 17 രാജ്യങ്ങളിലായി 24,000 കിലോമീറ്റര്‍ ബൈക്കില്‍ താണ്ടി. യുകെയിലെ നോട്ടിങ്ഹാമിലെത്തിയതോടെ പക്ഷേ, നിര്‍ഭാഗ്യകരമായ അനുഭവമുണ്ടായി. ഓഗസ്റ്റ് 28-ന് യോഗേഷിന്റെ ബൈക്ക് മേഷണംപോയി. അതില്‍ സൂക്ഷിച്ചിരുന്ന പണം, പാസ്‌പോര്‍ട്ട്, യാത്രാരേഖകള്‍ എല്ലാം നഷ്ടപ്പെട്ടു. ആഫ്രിക്കയായിരുന്നു അടുത്ത ലക്ഷ്യമെങ്കിലും ഇടയ്ക്കു വന്ന ഈ പ്രതിസന്ധി കാരണം അദ്ദേഹത്തിന്റെ യാത്ര വഴിമുട്ടിയിരിക്കുകയാണ്.

വിഷയത്തില്‍ ശശി തരൂര്‍ എംപിയെ മെന്‍ഷന്‍ ചെയ്തുകൊണ്ട് 'സര്‍, ഈ വിഷയത്തില്‍ രണ്ട് വാക്ക് സംസാരിക്കൂ' എന്ന് ഒരു സാമൂഹിക മാധ്യമ അക്കൗണ്ടില്‍നിന്ന് ആവശ്യമുയര്‍ന്നു. 'അവര്‍ ബ്രിട്ടീഷ് മ്യൂസിയത്തില്‍നിന്ന് പഠിക്കുകയാണെ'ന്നായിരുന്നു തരൂരിന്റെ പ്രതികരണം. പോസ്റ്റ് പങ്കുവെച്ചുകൊണ്ട് അതിന് എക്‌സില്‍ മറുപടി നല്‍കുകയായിരുന്നു തരൂര്‍. ബ്രിട്ടീഷ് ആധിപത്യത്തിന് കീഴില്‍ ഇന്ത്യയില്‍ നടന്ന കൊള്ളകള്‍ക്കെതിരേ എക്കാലത്തും ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് തരൂര്‍. അതിനാല്‍ത്തന്നെ തരൂരിന്റെ ഈ മറുപടിക്ക് വലിയ സ്വീകാര്യത ലഭിച്ചു. ലോകപര്യടനത്തിനിറങ്ങിയ ഒരിന്ത്യക്കാരന്റെ ബൈക്ക് ഇംഗ്ലണ്ടില്‍വെച്ച് മോഷണം പോയതിനെ ഇന്ത്യയിലെ ബ്രിട്ടീഷ് അധിനിവേശ കാലത്തുനടന്ന കൊള്ളകളോട് താരതമ്യംചെയ്യുകയായിരുന്നു തരൂര്‍.

നോട്ടിങ്ഹാമില്‍നിന്ന് ഓക്‌സ്ഫഡിലേക്ക് പോകാന്‍ ഒരുങ്ങുമ്പോഴാണ് യോഗേഷിന്റെ ബൈക്ക് നഷ്ടപ്പെട്ടത്. സുരക്ഷ പരിഗണിച്ച് കുട്ടികള്‍ കളിക്കുന്ന ഒരിടത്താണ് വാഹനം പാര്‍ക്ക് ചെയ്തിരുന്നത്. റോഡുകടന്ന് പ്രാതല്‍ കഴിച്ച് വന്നപ്പോഴേക്ക് ബൈക്ക് കാണാനില്ലെന്ന് അദ്ദേഹം പറഞ്ഞു. യാത്ര പുനരാരംഭിക്കണമെങ്കിലോ നാട്ടിലേക്ക് മടങ്ങണമെങ്കിലോ പാസ്‌പോര്‍ട്ടും പണവും കിട്ടണം. ബൈക്ക് ഉള്‍പ്പെടെ ലഭിക്കുന്നതിനായി ഫോളോവേഴ്‌സിനോട് സഹായമഭ്യര്‍ഥിക്കുകയാണ് യോഗേഷ് അലേക്കരി.

Latest News

Loading..